Tuesday, October 28, 2008

വൃദ്ധഭ്രാന്തന്‍

താരകങ്ങള്‍ വിരുന്നൂട്ടുമാ ശാലയ്ക്കു പിന്നിലായ്
കാണാം, എച്ചില്‍ക്കൂന തന്‍ നടുവിലായ്
ഒരു വറ്റു ചോറിനായ് നായ്ക്കളോടെതിരിടും
ഭ്രാന്തനായോരു വൃദ്ധ ഗാത്രത്തിനെ..

കണ്ണുകള്‍ കുഴിയിലാണ്ടു പോയിക്കഴിഞ്ഞു,
ദേഹമോ വെറുമൊരസ്ഥികൂടം മാത്രം
സുവര്‍ണ്ണമായൊരാ നഗരത്തിലിന്നൊ-
രക്ഷരത്തെറ്റു പോല്‍ ഇരിക്കയാണാ വൃദ്ധന്‍.

പൊയ്പ്പോയ ജന്മത്തിന്‍ ഏതോ സ്വപ്നങ്ങള്‍
ഇന്നും മനസ്സില്‍ നടനമാടുന്നെന്നോ,
കഠിനമാം വിശപ്പിന്‍ നടുവിലും കാണാം
ആ ചുണ്ടുകള്‍ പുഞ്ചിരി പെയ്യുന്നു.

ഉറ്റവരാരുമില്ലാത്തവനാണെന്നു വ്യക്തം
ഉടുതുണി പോലും പേരിനു മാത്രം
ഒരു സ്വാന്തനത്തിനായി ഇന്നാരുമില്ല,
കൂട്ടിനായി ചുറ്റും നായ്ക്കളും ഈച്ചയും മാത്രം.

പതിയെ നടന്നകലുകയാണയാള്‍,
ഉള്ളില്‍ നുരയുന്നു ദുഃഖവും ക്ഷുത്തും
പുറമേ ദയാലുക്കളെന്നു നടിപ്പോര്‍ക്കു
മുന്നില്‍ കരങ്ങള്‍ നീട്ടുന്നു കരുണയ്ക്കായ്..

ഭ്രാന്തമാമേതോ സങ്കല്പമഞ്ചത്തിലേറി,
വിശപ്പിനെ കല്ലെടുത്തെറിയുന്നു നീചരാം ‍യാത്രികര്‍
അതു കാണ്‍കെ അറിയാതെയെങ്കിലും ചോദിച്ചു പോകുന്നു,
ഭ്രാന്തു പിടിച്ചതു നിങ്ങള്‍ക്കോ, വൃദ്ധനോ?

1 comment:

Unknown said...

Vridhabhrandhan vayichu. nannayirikhunnu. Nalla bhavana nalla varikal.