Thursday, November 8, 2018

എത്ര സുന്ദരം
ചില മാനസപ്പൂവുകൾ..
കണ്പീലിക്കറുപ്പുള്ള, 
മുടിത്തുമ്പിൽ പൂവുള്ള, 
നനുത്ത പാദങ്ങളുള്ള
അംഗനമാരെപ്പോലെ,
ആകാശക്കടവിലെ
സ്വർണ്ണത്താമരമിഴികൾ പോലെ,
നിലാവിൽചിരിതൂകും
ആമ്പൽപ്പൂഞ്ചൊടികൾ പോലെ,
സൗഗന്ധികങ്ങൾവിരിയുന്ന
സുന്ദരസന്ധ്യാകുങ്കുമംപോലെ.

അതിസുന്ദരം,
മധുരത്തേൻനിറയുമാ
മലർക്കുടങ്ങൾ...
മധുസ്മിതംതൂകുന്ന
പൂനിരകൾ...
ഇനിയൊരു ജന്മം
മരമായിപിറക്കണം,.

സിരകളിൽ മഞ്ഞുപെയ്യുന്നതുകേട്ട് 
കണ്ണടച്ചുറങ്ങാൻ,..
കള്ളച്ചിരിയുമായി വെയിൽ 
വന്നുമ്മ വെച്ചുണർത്തുമ്പോൾ 
ഉറക്കച്ചടവോടെ ഉണർന്നെണ്ണീക്കാൻ,
വർണ്ണങ്ങൾവാരിച്ചുറ്റി
അഴകിൻപൊൻകിരണം ചൂടാൻ,
മധുപൻ മൂളും പാട്ടിനൊപ്പം
പൂക്കളുടെ വിരൽതൊട്ട്
നൃത്തം ചെയ്യാൻ,
ഉന്മാദലഹരിയിൽ
കാറ്റിനോടൊപ്പം യാത്രപോകാൻ,

ഒടുവിൽ കൊഴിഞ്ഞു വീഴുമ്പോളും
ചുണ്ടിൽ ഒരു ചിരി കാത്തു വെയ്ക്കാൻ...
മരമായി, ഇലയായി വിരിയണമെനിക്ക്
ഇനിയൊരുനാൾ...
ഇനിയൊരുനാൾ..
നിന്റെയാകാശങ്ങളിലെന്നുമേ പൂക്കണം
മാണിക്യക്കണ്ണുള്ള നക്ഷത്രപ്പൂവുകൾ
നിന്റെ ഹൃദയങ്ങളെന്നുമേയെന്തണം
മലരിതളഴകേകും പൊന്കണിത്താലങ്ങൾ..

നീ ചിരിക്കുമ്പോളെന്നുമേ പൊഴിയണം,
പൂന്നിലാപ്പെണ്ണിന്റെ പിച്ചകപ്പൂവുകൾ..
അതിനായി മാത്രം, അതിനായി മാത്രം,
ഈ പകലുകളെന്നുമേ രാവുകളാവണം..

എന്നുമെൻ നെഞ്ചിലെ പ്രാർത്ഥനാമാലയിൽ
ഉരുക്കി ഞാൻ ചേർക്കുന്നീയക്ഷരമുത്തുകൾ...
ചന്തമേറെയുണ്ട്
നിൻചുണ്ടിലെ
ചെന്താമരപ്പൂവിൽ
വന്നുമ്മവെയ്ക്കുമീ
പൂങ്കാറ്റിനും വണ്ടിനുമാ
പൂവിൽവീണലിയുമെൻ
ചുംബനത്തേനിനും...
ഇനിയൊരു സുഗന്ധമീ
സിരകളിലേകാതെ,
കൊഴിഞ്ഞു പോകയോ,
നീയെൻ ചെമ്പനീർപുഷ്പമേ...
തിരികെ പോവുന്നു ഞാൻ,
ഈ വഴിത്താരയിലേകയായി,
ഇന്നു തിരികേപ്പോവുന്നു ഞാൻ.
നീ തന്ന പൂക്കാലം
തിരികേയേൽപ്പിച്ചു
തനിയേ മടങ്ങുന്നു ഞാൻ ;
ഒരു പൂവ് പോലും ചൂടാതെ,
ഒരു മൊട്ട് പോലും നുള്ളാതെ,
തനിയേ മടങ്ങുന്നു ഞാൻ ,
എന്നിരുന്നാലും,
തിരികേ ചോദിച്ചീടരുതേ
തിരിച്ചു നൽകുവാനാവാതെ,
എന്നോ ഞാനെന്റെ
ആത്മാവിലെവിടെയോ,
നീ കാണാതെയൊളിപ്പിച്ച
പൂമണമൊരുനാളും..

 

Thursday, May 17, 2018

അന്തരം
ഒരു രാവിന്‍റെ അന്തരം മാത്രമാണെങ്കിലും,
ഇന്നിനും നാളെയ്ക്കും എന്തൊരന്തരം.
ഇന്നിന്‍റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന
മണിപൈതലാകുന്നു നാളെ.
ഇന്നിന്‍റെ ചിതഭസ്മമതാകട്ടെ,
നാളെ തന്‍ നെറ്റിയില്‍ തൊടുകുറിയായിടും
നാളെയെന്നുള്ള സ്വപ്നമതില്ലെങ്കില്‍
ഇന്നിന്‍റെ ജീവിതം വ്യര്‍ത്ഥമെന്നോർക്കേണം.
ഇന്നുറങ്ങാതിരിക്കിലോ, സ്വപ്നമേ
നാളെ നീ വെറുമൊരു സ്വപ്നമായി തീര്‍ന്നിടും.

Friday, May 4, 2018

ഒരിലപോലുമനങ്ങുന്നതില്ല,
മൗനം ചിറകുവിടർത്തിയോരീ
ചെറുചില്ലയിൽ..
ഒരു മുളന്തണ്ടുമേറ്റുപാടുന്നതില്ല,
പല്ലവി പിഴച്ചോരെൻ
ഗാനവീചികൾ ...
ഒരു വസന്തംപോലും
പകരുന്നതുമില്ലീ
മാനസപ്പൂവിലായ് തേൻമധുരം..
ചിറകറ്റുവീഴുന്നെൻ പകൽപ്പക്ഷികൾ,
ഇരുളിൽ പിടയുന്നു രാക്കിളികൾ..
മൗനത്തിൻ കുടചൂടി തപസ്സിരിക്കുന്നു
മാനസക്കൂട്ടിലെ പാഴ്ക്കിനാക്കൾ..

Thursday, May 3, 2018

ഇനി കടം തരാനൊരു 
പകലില്ലെന്നുകാതിലോതി, 
തീതുപ്പിയ സൂര്യനെ വിഴുങ്ങി,
മുടിയഴിച്ചാടുന്നൂ  ഇരുണ്ടസന്ധ്യ..

കൊഴിഞ്ഞ പകലിലെ,
സ്വയം മറന്നാടിയ ഗാനങ്ങൾ 
പാഴ് ശ്രുതി മാത്രമെന്ന്  
കൂട്ടം കൂടി പരിഹസിച്ചാർക്കുന്നു 
രാക്കൂട്ടിലെ ചീവീടുകൾ.

മഴനൂലുകൾ ചിന്നുമീ കറുത്തവാവിൽ,
മിഴിനീരിൻനൂലാലെൻ കാഴ്ച മായ്ച്,
അകലങ്ങളിൽ ഒരു പൊട്ടായ് മായുന്നു 
നീ തുഴയുന്നോരാ സ്നേഹവഞ്ചി...

ചില്ലുപാത്രംപോലുടഞ്ഞുതകർന്ന്,
ദൂരേയ്ക്ക്ക മിഴി പാകി, കടവത്തുനിൽപ്പൂ,
അഗ്നിഗോളങ്ങൾ വിഴുങ്ങി
മറ്റൊരു സന്ധ്യയായ് ഞാനും 

Monday, March 5, 2018

അത്രമേലാഴത്തിൽ
നീയെന്നിൽവേരൂന്നിയതിനാലാവാം,
യുഗങ്ങൾക്കിപ്പുറവും,
കൊഴിഞ്ഞുവീഴുന്ന ഓരോയിലകളിലും
നിന്റെ ഹൃദയത്തുടിപ്പുകൾ പിടഞ്ഞുണരുന്നത്.
അത്രമേൽ നീയെൻസിരകളിൽ
സാഗരമായി ഒഴുകുന്നതിനാലാവാം,
കൈനീട്ടി തൊടാനെത്തുന്ന തിരകളെല്ലാം
നിന്റെ രേഖാചിത്രം വരച്ചുമടങ്ങുന്നത്
അത്രമേൽ വസന്തമായ്
നീയെന്നിൽപൂത്തുലഞ്ഞതിനാലാവാം,
മധു നുകരുന്ന മകരന്ദമോരോന്നും
നിന്റെ ചുണ്ടിണകളെ ഓർമ്മിപ്പിക്കുന്നത്
അത്രമേൽ നീയെന്നാകാശസീമകളെ
തൊട്ടുണർത്തിയതിനാലാവാം,
പെയ്യുന്ന ഓരോ മഴനീർപ്പളുങ്കിലും
നിന്റെ കൺപീലിക്കറുപ്പൊന്നു
കാണാൻക്കഴിയുന്നത്.
അത്രമേൽ നിന്നെയെന്നാത്മാവിൽ
വഹിക്കുന്നതിനാലാവാം,
ഒരു ചെറുകാറ്റിൽപ്പോലും
നീയൊരു ചുടുനിശ്വാസഗന്ധമായെന്നെ
ചൂഴ്ന്നുനിൽക്കുന്നതും.
ഇന്നെന്തേ പാട്ടിനീതേന്മധുരം,
ഇന്നെന്തേ പൂവിനിത്ര ചന്തം
ഇന്നെന്തേയാകാശപ്പൂവനിയിൽ,
പണ്ടൊന്നും കാണാത്ത പൊൻവസന്തം?
ഇളംമഞ്ഞുചൂടുന്ന താഴ്‌വരയിൽ,
ഇന്നെന്തേ കാറ്റിനു മലർസുഗന്ധം,
ഇന്നെന്തേ, പൂന്നിലാപ്പാൽപൊയ്കയിൽ,
നീരാടുംപെണ്ണിനുമാത്മഹർഷം?
മയിൽപ്പീലി തോൽക്കും നിൻമനസ്സിൽ
മലരായ് മഴയൊന്നുപൊഴിഞ്ഞതാണോ?
പവിഴങ്ങളൊളിക്കുംനിൻമിഴിയിൽ,
പാതിരാതാരകൾ ഉണർന്നതാണോ?
ഹൃദയങ്ങൾമൂളുംപാട്ടുകേൾക്കാൻ
സൗഗന്ധികങ്ങൾ തളിർത്തതാണോ?
അത്രമേൽ നിന്നെ സ്നേഹിക്കയാൽ,
ഇന്നെന്നാത്മാവിൻതേന്മുല്ല പൂത്തതാണോ?

Saturday, February 10, 2018

മനസ്സിലൊരു മലർമണം,
വീണ്ടും പൂക്കുന്നുവോ-
യെൻ മഞ്ഞമന്ദാരം?

Friday, January 26, 2018

കോലങ്ങള്‍ കാലമേറെയായി ഞാനാ വീടിന്‍റെ പടിവാതില്‍ താണ്ടിയിട്ടു്‌.. ഒന്നിനും മാറ്റമില്ലൊന്നിനും, പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കല്ലാതെ.. ബാല്യം പങ്കു വെച്ച ഉമ്മറത്തിണ്ണകളും വാര്‍ദ്ധക്യം നെടുവീര്‍പ്പിട്ട ചാരുകസാലയും വിധിയുടെ കോലങ്ങള്‍ പോല്‍ ഇന്നും ഭദ്രം.. "ആരുമില്ലേ" എന്ന ഉറക്കെ ചോദ്യം ശൂന്യതയിലെവിടെയോ തലയിട്ടടിച്ചു.. ഓടാമ്പല്‍ നീങ്ങിയ വാതിലിനപ്പുറം ജീവിതം പ്രഹരിച്ച മനുഷ്യസത്യങ്ങള്‍.. സ്നേഹം അന്യം നിന്ന മുഖഭാവങ്ങളിലിന്നും തേടിയതു കാണാതെ തിരികെ നടക്കുമ്പോള്‍ ഓര്‍ക്കുന്നു വീണ്ടും,ഒന്നിനും മാറ്റമില്ലിവിടെ ഒന്നിനും ചിതലരിച്ച മനസ്സുകള്‍ക്കു പോലും.
പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ മടങ്ങിയില്ല, കൽവിളക്കുറങ്ങുന്ന പ്രദക്ഷിണവഴികളിൽ പരിദേവനവുമായി തൊഴുതു നിന്നു... അഴലുറഞ്ഞൊരു വെണ്‍ശിലയായവളാ ആകാശവീഥിയിൽ തളർന്നു നിന്നു, കണ്ണ് തുറക്കാത്ത, കരളൊന്നലിയാത്ത ദേവ"ശില" മുന്നിൽ തനിച്ചു നിന്നു ... പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും, ധനുമാസചന്ദ്രലേഖ തൊഴുതു നിന്നു, വൃഥാ തൊഴുതു നിന്നു...
കാട്ടുകൈതകൾ പൂക്കുന്ന, കൈനാറിപ്പൂക്കൾ ചിരിക്കുന്ന, സമയവഴികളിലെവിടെയോ നാം കണ്ടിരിക്കാം.... അല്ലായിരുന്നെങ്കിലെങ്ങനെ നീയെന്ന വാനവും ഞാനെന്ന ഭൂമിയും ഒരേ വർണ്ണസുന്ദരചിത്രമായി? അല്ലായിരുന്നെങ്കിലെങ്ങനെ വെയിലായുരുകുമെൻ തപ്തമാം പകലിൽ നീ ആർദ്രമായ് പെയ്യുന്ന മേഘമായ്? അല്ലായിരുന്നെങ്കിലെങ്ങനെ? അല്ലായിരുന്നെങ്കിലെങ്ങനെ?
സ്‌നേഹമഴ അറിയാതെ പാടിയോ മഴമുകിലേ, ഞാന്‍ അരുമയായോതിയ ഹൃദയരാഗം.. പ്രിയമോടെ മൂളിയോ പൂന്തെന്നലേ, എന്‍ പ്രണയാര്‍ദ്രഗീതത്തിന്‍ മധുരഭാവം .. ആത്മാവിന്‍ നിത്യ സുഗന്ധമായി ആദ്യാനുരാഗമേ നീയുണര്‍ന്നു… സൗവര്‍ണ്ണസന്ധ്യ തന്‍ മോഹമായി എന്‍ തിരുനെറ്റികുങ്കുമം പുഞ്ചിരിച്ചു.. നീ മഴയായി പാടിയ സന്ധ്യകളും, നിന്‍ നിഴലായി മാറിയ വീഥികളും, പ്രിയചുംബനം നല്‍കി വിട പറഞ്ഞു ആ തളിര്‍വാകത്തണലിലെ പൂനിലാവും…
മറവിയ്ക്കും ഓർമ്മയ്ക്കും ഇടയിലൊരു നേർത്ത ഞാണിലാണ് ബന്ധങ്ങൾ കോർത്തിട്ടിരിക്കുന്നത് ഒന്ന് പൊട്ടിയാലൂർന്നു വീഴുന്ന പളുങ്കുകൾ മാത്രം, എല്ലാ മുഖങ്ങളും മോഹങ്ങളും..
വെള്ളാരംകല്ലുകൾ ചേർത്തു വെച്ച പാതയിലൂടെ, നമുക്കൊരു യാത്ര പോകണം, സ്നേഹം പൂക്കൂട നിറയ്ക്കുന്ന ബാല്യത്തിൻ ആരാമം കാണാൻ, നിയമങ്ങൾ കല്ലെറിയാത്തരാജ്യത്തെ രാജാവും റാണിയുമാവാൻ, നക്ഷത്രക്കുഞ്ഞിനൊപ്പം ഊഞ്ഞാലുകെട്ടി ആകാശവും ഭൂമിയുമാവാൻ , അമ്പിളിപ്പെണ്ണിന്റെ, മുല്ലപ്പൂമാല ചൂടാൻ, നിന്റെ കൈയുംപിടിച്ചൊരു യാത്രപോകണമെനിക്ക്, സൂര്യനും താരവുമറിയാതെ, നിഴലും നിലാവുമറിയാതെ, ആഴിയും തീരവുമറിയാതെ , നമുക്ക് മാത്രമായി ഒരു യാത്ര...
ഇനി... പാതകൾ ഇണപിരിയുന്നിടത്ത്, നമുക്കും വിടചൊല്ലിപ്പിരിയാം.. മൌനവല്മീകങ്ങളിൽ കുടിവെച്ച സ്വപ്‌നങ്ങൾക്ക് ചിറകുവെയ്ക്കുംമുന്പേ യാത്രചൊല്ലാം.. കർമ്മമിടറിയ പ്രദക്ഷിണവഴികളിൽ മിഴിനീർകുടഞ്ഞു ശുദ്ധിചെയ്ത്, 'മാറാപ്പിന്നുള്ളിൽ' വിശന്നുറങ്ങും 'മിന്നാമിനുങ്ങിനു ' ജീവൻവെയ്ക്കുംമുന്പേ, തിരിഞ്ഞൊന്നുനോക്കാതെ നടന്നകലാം. ഒരു തണൽപോലും കൂട്ടുവിളിക്കാതെ, തിളയ്ക്കുന്ന ഉച്ചവെയിലിലേയ്ക്കിറങ്ങിച്ചെന്ന്, ഒറ്റയ്ക്കൊരു ഉലയിൽ ഉരുകിത്തീരാൻ.
ഞാൻ, മഞ്ഞുനീർത്തുള്ളിയെ ഇടനെഞ്ചിലൊതുക്കി, വേനലാകാൻ കൊതിച്ച്, മഴയായി മാത്രം പൊഴിഞ്ഞവൾ ... മറയുന്ന മാമരക്കാഴ്ചകളിൽ, തണൽ തേടി നടന്നവൾ ... നീ, നിലാവായി വന്നുദിച്ച്, സൂര്യനായ് ചിരിച്ച്, മഴമേഘങ്ങളോടെതിർത്തു ജയിച്ചവൻ... അഴലുന്ന ആകാശക്കീഴിൽ , എന്നുംനിറമാർന്ന കുടയായി തീർന്നവൻ.. നമ്മൾ, സൗരയൂഥപഥങ്ങളിൽ നിത്യവും, അന്യഗ്രഹങ്ങളായി, മുഖം കാണാതലഞ്ഞു തിരിഞ്ഞവർ... അതിനാലാകാം, നീ ശരിയും ഞാൻ തെറ്റുമായിത്തീർന്നത് അതിനാലാകാം, നീ സത്യവും ഞാൻ വെറുമൊരു കള്ളവുമായിത്തീർന്നതും..
നഷ്ടസ്വപ്നം വീണുടഞ്ഞിട്ടുമാ, വളപ്പൊട്ടുകളില്‍ മുഖം നോക്കാനാണെനിക്കിന്നുമിഷ്ടം… കരിഞ്ഞുണങ്ങിയിട്ടുമാ, കല്യാണിമുല്ല തന്‍ പൂമണം ചൂടുവാനിന്നുമിഷ്ടം … പെയ്‌തൊഴിഞ്ഞിട്ടുമാ, ആകാശക്കവിളിലെ മഴമേഘമാകുവാനേറെയിഷ്ടം … വെയിലണഞ്ഞിട്ടുമാ, രാവിന്‍ നിലാവായി പൂത്തുലഞ്ഞീടുവാനിന്നുമിഷ്ടം… ഇഷ്ടങ്ങളെല്ലാമേ, നഷ്ടങ്ങളായിട്ടുമാ ഇഷ്ടങ്ങളെ തന്നെനിക്കിന്നുമിഷ്ടം…

Saturday, January 20, 2018

പൂവായി നീ വിരിയുന്നതിനാലാകാം
എന്റെ ഓർമ്മകൾക്കെന്നും
ഇത്ര സുഗന്ധം.

നാലുമണിപ്പൂവ്

ഉച്ചയുറക്കത്തിൽ നിന്നുണരുമ്പോൾ എന്നും
അവൾ ചിരിച്ചു കൊണ്ടേയിരുന്നു...
നാട്ടുപലഹാരം മണക്കുന്ന അടുക്കളയ്‌ക്കപ്പുറം, 
തണൽ തല ചായ്ച്ചുറങ്ങുന്ന വടക്കിനിയ്ക്കപ്പുറം,
മാന്തളിർ തിന്നുന്ന കുയിൽ പെണ്ണിൻ കവിൾ തഴുകി,
കുഞ്ഞിളംകാറ്റൊന്ന് ചെറുകുശലം ചൊല്ലുന്പോഴും,
നാലുമണിയുടെ വരവറിയിക്കുവാൻ,
വെയിൽ സ്വർണ്ണത്തുകിൽ മെനയുന്പോഴുമെല്ലാം
ആലസ്യം മറന്നവൾ ചിരി തൂകി നിന്നു,,,
കുഞ്ഞു ലക്ഷ്മിയുടെ പുസ്തകക്കെട്ടുകൾ
കോലായിൽ വിശ്രമം തേടുമ്പോൾ,
തഴുകാനണയുന്ന സ്നേഹമഴയുടെ
കുളിരോർത്ത് മുഖം തുടുത്തും,
അവളുടെ നെഞ്ചിലെ മധുരമാം  പാട്ടിനു
ചെവിയോർത്തു മെല്ലവേ താളം പിടിച്ചും,
ഒരിക്കൽ വിഷം തീണ്ടിയൊരു കാക്കപ്പൂവായ്
കുഞ്ഞുലക്ഷ്മി വീഴുന്നതു വരെ
ആ നാലുമണിപ്പൂവ് ചിരിച്ചു കൊണ്ടേയിരുന്നൂ...
അതിൽ പിന്നെ എന്നുമേ ചിരി മറന്നും...
മഴയില്ലാതെ വിരിയുന്ന
മഴവില്ല് കാട്ടിത്തരുന്നുണ്ട്,
നിന്റെ മിഴിമേഘങ്ങൾ..
ഒരു മണ്‍ച്ചിമിഴിൽ, ഒരു മണിച്ചിപ്പിയിൽ,
എന്നോർമ്മകളെല്ലാം ഞാൻ ഒളിച്ചു വെച്ചു.
നഷ്ടങ്ങളായി മനം ചൊല്ലിയിട്ടും, പ്രിയ
ഇഷ്ടങ്ങളായെന്നും ഓർത്തു വെച്ചു..
കുങ്കുമം ചാർത്തിയ സന്ധ്യയുണ്ട്, അതിൽ
ചന്ദനം പൂശിയ പുലരിയുണ്ട്
മഴയേറ്റു നനയുന്ന രാവുമുണ്ട്, പിന്നെ
വെയിലേറ്റു വാടുന്ന പകലുമുണ്ട്..
ചെളിമണ്ണ്‍ മണക്കുന്ന വയലുമുണ്ട്, എന്നും
ഹരിനാമം ചൊല്ലുന്ന ആലുമുണ്ട്.
മധുരമായി പാടുന്ന കുയിലുമുണ്ട്, ഇന്നും
മാമ്പൂക്കൾ ഉറങ്ങുന്ന തണലുമുണ്ട്.
കുളിരായി തഴുകിയ സ്വപ്നമുണ്ട്, നെഞ്ചിൽ
കടലായി മാറിയ ദുഃഖമുണ്ട്..
മുഗ്ദ്ധമാം സ്നേഹത്തിൻ ത്യാഗമുണ്ട്, നറും
മുത്തായി പൊഴിയുന്ന രാഗമുണ്ട്.
കാണുന്നു ഇന്നുമാ പൊൻകണികൾ, എൻ
ഇരുളാർന്ന പുലരി തൻ നിറകതിരായ്..
നിറയുന്നാ നന്മ തൻ നറുമണികൾ, ഇന്നീ
ഒഴിയുന്ന ചിപ്പി തൻ പുതുനിറമായ്‌.
പേരുപോലും മാഞ്ഞൊരു
സ്വപ്നത്തിൻനിഴലിൽ
ഉറക്കമായിരുന്നു ഞാനിത്രനാൾ.
മാനസച്ചെപ്പിൽ മരതകവുമായി,
മഴയുള്ള രാവുകളിൽ
കഥ ചൊല്ലാനെത്തുന്ന
മിന്നാമിന്നികളെക്കുറിച്ചു
പറഞ്ഞുണർത്തിയത് നീയാണ്.

വസന്തം പണിയുന്ന
മലർമുല്ലക്കുടിലു കാണാൻ,
ചിത്രശലഭങ്ങൾക്കൊപ്പം
യാത്രപോകാമെന്ന്
മൃദുവായ് കാതിലോതിത്തന്നതും നീ..
മഴയിനിയും പാടിയില്ലൊരു
മുല്ലപോലും പൂത്തതുമില്ല,
മിന്നാമിന്നികൾമാത്രം
പറയാനോർത്തകഥ
മറക്കാനാവാതെയിന്നുമെന്നും..