Tuesday, October 28, 2008

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍ - മനുഷ്യന്റെ കണ്ണില്‍
വിധിയായി പൊഴിയുന്ന കണ്ണുനീര്‍ത്തുള്ളികള്‍
കാലചക്രത്തിന്‍ കളിപ്പാട്ടമെന്നോതി നാം
നെഞ്ചില്‍ തറയ്ക്കുന്ന ദു:ഖത്തിന്‍ മുള്ളുകള്‍..
കടലാസ്സുതോണികള്‍ നിറയുന്ന ജീവിതനദിയിലെ
തുഴയില്ലാതൊഴുകുന്ന സത്യത്തിന്‍ ഓടങ്ങള്‍
ഒരു ചെറുപുഞ്ചിരിയാല്‍ ഹൃദയം തളിര്‍ക്കവേ
വിഷം ചീറ്റി മായ്ക്കുന്ന കാകോളസര്‍പ്പങ്ങള്
ചിരിയുടെ മുഖംമൂടി വാരിയണിഞ്ഞാലും
ഉള്ളം പുകയ്ക്കുന്ന അഗ്നി തന്‍ നാളങ്ങള്‍
നിങ്ങള്‍ വന്നൊരു മാത്ര തലോടി പോകിലും
തകര്‍ന്നുടയുന്നു ഞങ്ങള്‍ തന്‍ ജന്മങ്ങള്‍
അരുതേ, ഒരാളിലും കദനങ്ങള്‍ നിറയ്ക്കുവാന്‍
അറിയാതെ പോലും നിങ്ങളീ വഴി പോകരുതേ..

സ്നേഹം

കാഹളമൂതുന്ന കാറ്റിന്റെ നെഞ്ചിലും
കാപട്യമില്ലാത്ത സ്നേഹമായിരിക്കുമോ?
സ്നേഹപൂന്തെന്നലില്‍ ഊഞ്ഞാലിലാടുമാ
ഇലയുടെ കണ്ണിലും സ്വപ്നമായിരിക്കുമോ?


മാമരതല്പത്തില്‍ തല ചേര്‍ത്തുറങ്ങവേ
പ്രിയമനമാകവേ ഗദ്ഗദം ഉണരുമോ?
പൂവിനെ പിരിയവേ മൊട്ടിട്ട നൊമ്പരം
ചുണ്ടിണ രണ്ടിലും വിരിയാതിരിക്കുമോ?


പ്രാണനില്‍ ചേര്‍ത്തൊരാ സഖിയുടെ യാത്രയില്‍
ചില്ല തന്‍ മനമൊന്നു പിടയാതിരിക്കുമോ?
മംഗളമേകുവാന്‍ കൈ വീശി നിന്നാലും
മിഴിയിണ ഒരു നിമി നനയാതിരിക്കുമോ?

അന്തരം

ഒരു രാവിന്‍റെ അന്തരം മാത്രമാണെങ്കിലും ഇന്നിനും നാളെയ്ക്കും എന്തൊരന്തരം.
ഇന്നിന്‍റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന
മണിപൈതലാകുന്നു നാളെ
ഇന്നിന്‍റെ ചിതഭസ്മമതാകട്ടെ
നാളെ തന്‍ നെറ്റിയില്‍ തൊടുകുറിയായിടും
നാളെയെന്നുള്ള സ്വപ്നമതില്ലെങ്കില്‍
ഇന്നിന്‍റെ ജീവിതം വ്യര്‍തഥമെന്നോര്ക്കുക
ഇന്നുറങ്ങാതിരിക്കിലോ സ്വപ്നമേ
നാളെ നീ വെറുമൊരു സ്വപ്നമായി തീര്‍ന്നിടും.

വൃദ്ധഭ്രാന്തന്‍

താരകങ്ങള്‍ വിരുന്നൂട്ടുമാ ശാലയ്ക്കു പിന്നിലായ്
കാണാം, എച്ചില്‍ക്കൂന തന്‍ നടുവിലായ്
ഒരു വറ്റു ചോറിനായ് നായ്ക്കളോടെതിരിടും
ഭ്രാന്തനായോരു വൃദ്ധ ഗാത്രത്തിനെ..

കണ്ണുകള്‍ കുഴിയിലാണ്ടു പോയിക്കഴിഞ്ഞു,
ദേഹമോ വെറുമൊരസ്ഥികൂടം മാത്രം
സുവര്‍ണ്ണമായൊരാ നഗരത്തിലിന്നൊ-
രക്ഷരത്തെറ്റു പോല്‍ ഇരിക്കയാണാ വൃദ്ധന്‍.

പൊയ്പ്പോയ ജന്മത്തിന്‍ ഏതോ സ്വപ്നങ്ങള്‍
ഇന്നും മനസ്സില്‍ നടനമാടുന്നെന്നോ,
കഠിനമാം വിശപ്പിന്‍ നടുവിലും കാണാം
ആ ചുണ്ടുകള്‍ പുഞ്ചിരി പെയ്യുന്നു.

ഉറ്റവരാരുമില്ലാത്തവനാണെന്നു വ്യക്തം
ഉടുതുണി പോലും പേരിനു മാത്രം
ഒരു സ്വാന്തനത്തിനായി ഇന്നാരുമില്ല,
കൂട്ടിനായി ചുറ്റും നായ്ക്കളും ഈച്ചയും മാത്രം.

പതിയെ നടന്നകലുകയാണയാള്‍,
ഉള്ളില്‍ നുരയുന്നു ദുഃഖവും ക്ഷുത്തും
പുറമേ ദയാലുക്കളെന്നു നടിപ്പോര്‍ക്കു
മുന്നില്‍ കരങ്ങള്‍ നീട്ടുന്നു കരുണയ്ക്കായ്..

ഭ്രാന്തമാമേതോ സങ്കല്പമഞ്ചത്തിലേറി,
വിശപ്പിനെ കല്ലെടുത്തെറിയുന്നു നീചരാം ‍യാത്രികര്‍
അതു കാണ്‍കെ അറിയാതെയെങ്കിലും ചോദിച്ചു പോകുന്നു,
ഭ്രാന്തു പിടിച്ചതു നിങ്ങള്‍ക്കോ, വൃദ്ധനോ?