Saturday, January 20, 2018

പൂവായി നീ വിരിയുന്നതിനാലാകാം
എന്റെ ഓർമ്മകൾക്കെന്നും
ഇത്ര സുഗന്ധം.

നാലുമണിപ്പൂവ്

ഉച്ചയുറക്കത്തിൽ നിന്നുണരുമ്പോൾ എന്നും
അവൾ ചിരിച്ചു കൊണ്ടേയിരുന്നു...
നാട്ടുപലഹാരം മണക്കുന്ന അടുക്കളയ്‌ക്കപ്പുറം, 
തണൽ തല ചായ്ച്ചുറങ്ങുന്ന വടക്കിനിയ്ക്കപ്പുറം,
മാന്തളിർ തിന്നുന്ന കുയിൽ പെണ്ണിൻ കവിൾ തഴുകി,
കുഞ്ഞിളംകാറ്റൊന്ന് ചെറുകുശലം ചൊല്ലുന്പോഴും,
നാലുമണിയുടെ വരവറിയിക്കുവാൻ,
വെയിൽ സ്വർണ്ണത്തുകിൽ മെനയുന്പോഴുമെല്ലാം
ആലസ്യം മറന്നവൾ ചിരി തൂകി നിന്നു,,,
കുഞ്ഞു ലക്ഷ്മിയുടെ പുസ്തകക്കെട്ടുകൾ
കോലായിൽ വിശ്രമം തേടുമ്പോൾ,
തഴുകാനണയുന്ന സ്നേഹമഴയുടെ
കുളിരോർത്ത് മുഖം തുടുത്തും,
അവളുടെ നെഞ്ചിലെ മധുരമാം  പാട്ടിനു
ചെവിയോർത്തു മെല്ലവേ താളം പിടിച്ചും,
ഒരിക്കൽ വിഷം തീണ്ടിയൊരു കാക്കപ്പൂവായ്
കുഞ്ഞുലക്ഷ്മി വീഴുന്നതു വരെ
ആ നാലുമണിപ്പൂവ് ചിരിച്ചു കൊണ്ടേയിരുന്നൂ...
അതിൽ പിന്നെ എന്നുമേ ചിരി മറന്നും...
മഴയില്ലാതെ വിരിയുന്ന
മഴവില്ല് കാട്ടിത്തരുന്നുണ്ട്,
നിന്റെ മിഴിമേഘങ്ങൾ..
ഒരു മണ്‍ച്ചിമിഴിൽ, ഒരു മണിച്ചിപ്പിയിൽ,
എന്നോർമ്മകളെല്ലാം ഞാൻ ഒളിച്ചു വെച്ചു.
നഷ്ടങ്ങളായി മനം ചൊല്ലിയിട്ടും, പ്രിയ
ഇഷ്ടങ്ങളായെന്നും ഓർത്തു വെച്ചു..
കുങ്കുമം ചാർത്തിയ സന്ധ്യയുണ്ട്, അതിൽ
ചന്ദനം പൂശിയ പുലരിയുണ്ട്
മഴയേറ്റു നനയുന്ന രാവുമുണ്ട്, പിന്നെ
വെയിലേറ്റു വാടുന്ന പകലുമുണ്ട്..
ചെളിമണ്ണ്‍ മണക്കുന്ന വയലുമുണ്ട്, എന്നും
ഹരിനാമം ചൊല്ലുന്ന ആലുമുണ്ട്.
മധുരമായി പാടുന്ന കുയിലുമുണ്ട്, ഇന്നും
മാമ്പൂക്കൾ ഉറങ്ങുന്ന തണലുമുണ്ട്.
കുളിരായി തഴുകിയ സ്വപ്നമുണ്ട്, നെഞ്ചിൽ
കടലായി മാറിയ ദുഃഖമുണ്ട്..
മുഗ്ദ്ധമാം സ്നേഹത്തിൻ ത്യാഗമുണ്ട്, നറും
മുത്തായി പൊഴിയുന്ന രാഗമുണ്ട്.
കാണുന്നു ഇന്നുമാ പൊൻകണികൾ, എൻ
ഇരുളാർന്ന പുലരി തൻ നിറകതിരായ്..
നിറയുന്നാ നന്മ തൻ നറുമണികൾ, ഇന്നീ
ഒഴിയുന്ന ചിപ്പി തൻ പുതുനിറമായ്‌.
പേരുപോലും മാഞ്ഞൊരു
സ്വപ്നത്തിൻനിഴലിൽ
ഉറക്കമായിരുന്നു ഞാനിത്രനാൾ.
മാനസച്ചെപ്പിൽ മരതകവുമായി,
മഴയുള്ള രാവുകളിൽ
കഥ ചൊല്ലാനെത്തുന്ന
മിന്നാമിന്നികളെക്കുറിച്ചു
പറഞ്ഞുണർത്തിയത് നീയാണ്.

വസന്തം പണിയുന്ന
മലർമുല്ലക്കുടിലു കാണാൻ,
ചിത്രശലഭങ്ങൾക്കൊപ്പം
യാത്രപോകാമെന്ന്
മൃദുവായ് കാതിലോതിത്തന്നതും നീ..
മഴയിനിയും പാടിയില്ലൊരു
മുല്ലപോലും പൂത്തതുമില്ല,
മിന്നാമിന്നികൾമാത്രം
പറയാനോർത്തകഥ
മറക്കാനാവാതെയിന്നുമെന്നും..