Saturday, January 20, 2018

ഒരു മണ്‍ച്ചിമിഴിൽ, ഒരു മണിച്ചിപ്പിയിൽ,
എന്നോർമ്മകളെല്ലാം ഞാൻ ഒളിച്ചു വെച്ചു.
നഷ്ടങ്ങളായി മനം ചൊല്ലിയിട്ടും, പ്രിയ
ഇഷ്ടങ്ങളായെന്നും ഓർത്തു വെച്ചു..
കുങ്കുമം ചാർത്തിയ സന്ധ്യയുണ്ട്, അതിൽ
ചന്ദനം പൂശിയ പുലരിയുണ്ട്
മഴയേറ്റു നനയുന്ന രാവുമുണ്ട്, പിന്നെ
വെയിലേറ്റു വാടുന്ന പകലുമുണ്ട്..
ചെളിമണ്ണ്‍ മണക്കുന്ന വയലുമുണ്ട്, എന്നും
ഹരിനാമം ചൊല്ലുന്ന ആലുമുണ്ട്.
മധുരമായി പാടുന്ന കുയിലുമുണ്ട്, ഇന്നും
മാമ്പൂക്കൾ ഉറങ്ങുന്ന തണലുമുണ്ട്.
കുളിരായി തഴുകിയ സ്വപ്നമുണ്ട്, നെഞ്ചിൽ
കടലായി മാറിയ ദുഃഖമുണ്ട്..
മുഗ്ദ്ധമാം സ്നേഹത്തിൻ ത്യാഗമുണ്ട്, നറും
മുത്തായി പൊഴിയുന്ന രാഗമുണ്ട്.
കാണുന്നു ഇന്നുമാ പൊൻകണികൾ, എൻ
ഇരുളാർന്ന പുലരി തൻ നിറകതിരായ്..
നിറയുന്നാ നന്മ തൻ നറുമണികൾ, ഇന്നീ
ഒഴിയുന്ന ചിപ്പി തൻ പുതുനിറമായ്‌.

No comments: