കോലങ്ങള്‍
കാലമേറെയായി ഞാനാ
വീടിന്‍റെ പടിവാതില്‍ താണ്ടിയിട്ടു്..
ഒന്നിനും മാറ്റമില്ലൊന്നിനും,
പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍ക്കല്ലാതെ..
ബാല്യം പങ്കു വെച്ച ഉമ്മറത്തിണ്ണകളും
വാര്‍ദ്ധക്യം നെടുവീര്‍പ്പിട്ട ചാരുകസാലയും
വിധിയുടെ കോലങ്ങള്‍ പോല്‍ ഇന്നും ഭദ്രം..
"ആരുമില്ലേ" എന്ന ഉറക്കെ ചോദ്യം
ശൂന്യതയിലെവിടെയോ തലയിട്ടടിച്ചു..
ഓടാമ്പല്‍ നീങ്ങിയ വാതിലിനപ്പുറം
ജീവിതം പ്രഹരിച്ച മനുഷ്യസത്യങ്ങള്‍..
സ്നേഹം അന്യം നിന്ന മുഖഭാവങ്ങളിലിന്നും
തേടിയതു കാണാതെ തിരികെ നടക്കുമ്പോള്‍
ഓര്‍ക്കുന്നു വീണ്ടും,ഒന്നിനും മാറ്റമില്ലിവിടെ
ഒന്നിനും ചിതലരിച്ച മനസ്സുകള്‍ക്കു പോലും.
Friday, January 26, 2018
പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും,
ധനുമാസചന്ദ്രലേഖ മടങ്ങിയില്ല,
കൽവിളക്കുറങ്ങുന്ന പ്രദക്ഷിണവഴികളിൽ
പരിദേവനവുമായി തൊഴുതു നിന്നു...
അഴലുറഞ്ഞൊരു വെണ്‍ശിലയായവളാ
ആകാശവീഥിയിൽ തളർന്നു നിന്നു,
കണ്ണ് തുറക്കാത്ത, കരളൊന്നലിയാത്ത
ദേവ"ശില" മുന്നിൽ തനിച്ചു നിന്നു ...
പാതിരാവണഞ്ഞിട്ടും ശ്രീകോവിലടഞ്ഞിട്ടും,
ധനുമാസചന്ദ്രലേഖ തൊഴുതു നിന്നു,
വൃഥാ തൊഴുതു നിന്നു...
കാട്ടുകൈതകൾ പൂക്കുന്ന,
കൈനാറിപ്പൂക്കൾ ചിരിക്കുന്ന,
സമയവഴികളിലെവിടെയോ
നാം കണ്ടിരിക്കാം....
അല്ലായിരുന്നെങ്കിലെങ്ങനെ
നീയെന്ന വാനവും
ഞാനെന്ന ഭൂമിയും
ഒരേ വർണ്ണസുന്ദരചിത്രമായി?
അല്ലായിരുന്നെങ്കിലെങ്ങനെ
വെയിലായുരുകുമെൻ
തപ്തമാം പകലിൽ നീ
ആർദ്രമായ് പെയ്യുന്ന മേഘമായ്?
അല്ലായിരുന്നെങ്കിലെങ്ങനെ?
അല്ലായിരുന്നെങ്കിലെങ്ങനെ?
സ്‌നേഹമഴ
അറിയാതെ പാടിയോ മഴമുകിലേ,
ഞാന്‍ അരുമയായോതിയ ഹൃദയരാഗം..
പ്രിയമോടെ മൂളിയോ പൂന്തെന്നലേ,
എന്‍ പ്രണയാര്‍ദ്രഗീതത്തിന്‍ മധുരഭാവം ..
ആത്മാവിന്‍ നിത്യ സുഗന്ധമായി
ആദ്യാനുരാഗമേ നീയുണര്‍ന്നു…
സൗവര്‍ണ്ണസന്ധ്യ തന്‍ മോഹമായി
എന്‍ തിരുനെറ്റികുങ്കുമം പുഞ്ചിരിച്ചു..
നീ മഴയായി പാടിയ സന്ധ്യകളും,
നിന്‍ നിഴലായി മാറിയ വീഥികളും,
പ്രിയചുംബനം നല്‍കി വിട പറഞ്ഞു
ആ തളിര്‍വാകത്തണലിലെ പൂനിലാവും…
വെള്ളാരംകല്ലുകൾ ചേർത്തു
വെച്ച പാതയിലൂടെ,
നമുക്കൊരു യാത്ര പോകണം,
സ്നേഹം പൂക്കൂട നിറയ്ക്കുന്ന
ബാല്യത്തിൻ ആരാമം കാണാൻ,
നിയമങ്ങൾ കല്ലെറിയാത്തരാജ്യത്തെ
രാജാവും റാണിയുമാവാൻ,
നക്ഷത്രക്കുഞ്ഞിനൊപ്പം ഊഞ്ഞാലുകെട്ടി
ആകാശവും ഭൂമിയുമാവാൻ ,
അമ്പിളിപ്പെണ്ണിന്റെ, മുല്ലപ്പൂമാല ചൂടാൻ,
നിന്റെ കൈയുംപിടിച്ചൊരു
യാത്രപോകണമെനിക്ക്,
സൂര്യനും താരവുമറിയാതെ,
നിഴലും നിലാവുമറിയാതെ,
ആഴിയും തീരവുമറിയാതെ ,
നമുക്ക് മാത്രമായി ഒരു യാത്ര...
ഇനി...
പാതകൾ ഇണപിരിയുന്നിടത്ത്,
നമുക്കും വിടചൊല്ലിപ്പിരിയാം..
മൌനവല്മീകങ്ങളിൽ
കുടിവെച്ച സ്വപ്‌നങ്ങൾക്ക്
ചിറകുവെയ്ക്കുംമുന്പേ
യാത്രചൊല്ലാം..
കർമ്മമിടറിയ പ്രദക്ഷിണവഴികളിൽ
മിഴിനീർകുടഞ്ഞു ശുദ്ധിചെയ്ത്,
'മാറാപ്പിന്നുള്ളിൽ' വിശന്നുറങ്ങും 'മിന്നാമിനുങ്ങിനു ' ജീവൻവെയ്ക്കുംമുന്പേ,
തിരിഞ്ഞൊന്നുനോക്കാതെ നടന്നകലാം.
ഒരു തണൽപോലും കൂട്ടുവിളിക്കാതെ,
തിളയ്ക്കുന്ന ഉച്ചവെയിലിലേയ്ക്കിറങ്ങിച്ചെന്ന്,
ഒറ്റയ്ക്കൊരു ഉലയിൽ ഉരുകിത്തീരാൻ.
ഞാൻ,
മഞ്ഞുനീർത്തുള്ളിയെ ഇടനെഞ്ചിലൊതുക്കി,
വേനലാകാൻ കൊതിച്ച്,
മഴയായി മാത്രം പൊഴിഞ്ഞവൾ ...
മറയുന്ന മാമരക്കാഴ്ചകളിൽ,
തണൽ തേടി നടന്നവൾ ...
നീ,
നിലാവായി വന്നുദിച്ച്,
സൂര്യനായ് ചിരിച്ച്,
മഴമേഘങ്ങളോടെതിർത്തു ജയിച്ചവൻ...
അഴലുന്ന ആകാശക്കീഴിൽ ,
എന്നുംനിറമാർന്ന
കുടയായി തീർന്നവൻ..
നമ്മൾ,
സൗരയൂഥപഥങ്ങളിൽ നിത്യവും, അന്യഗ്രഹങ്ങളായി, മുഖം
കാണാതലഞ്ഞു തിരിഞ്ഞവർ...
അതിനാലാകാം, നീ ശരിയും ഞാൻ തെറ്റുമായിത്തീർന്നത്
അതിനാലാകാം, നീ സത്യവും ഞാൻ വെറുമൊരു കള്ളവുമായിത്തീർന്നതും..
നഷ്ടസ്വപ്നം
വീണുടഞ്ഞിട്ടുമാ,
വളപ്പൊട്ടുകളില്‍ മുഖം
നോക്കാനാണെനിക്കിന്നുമിഷ്ടം…
കരിഞ്ഞുണങ്ങിയിട്ടുമാ,
കല്യാണിമുല്ല തന്‍
പൂമണം ചൂടുവാനിന്നുമിഷ്ടം …
പെയ്‌തൊഴിഞ്ഞിട്ടുമാ,
ആകാശക്കവിളിലെ
മഴമേഘമാകുവാനേറെയിഷ്ടം …
വെയിലണഞ്ഞിട്ടുമാ,
രാവിന്‍ നിലാവായി
പൂത്തുലഞ്ഞീടുവാനിന്നുമിഷ്ടം…
ഇഷ്ടങ്ങളെല്ലാമേ,
നഷ്ടങ്ങളായിട്ടുമാ
ഇഷ്ടങ്ങളെ തന്നെനിക്കിന്നുമിഷ്ടം…
Subscribe to:
Posts (Atom)