Saturday, January 20, 2018

നാലുമണിപ്പൂവ്

ഉച്ചയുറക്കത്തിൽ നിന്നുണരുമ്പോൾ എന്നും
അവൾ ചിരിച്ചു കൊണ്ടേയിരുന്നു...
നാട്ടുപലഹാരം മണക്കുന്ന അടുക്കളയ്‌ക്കപ്പുറം, 
തണൽ തല ചായ്ച്ചുറങ്ങുന്ന വടക്കിനിയ്ക്കപ്പുറം,
മാന്തളിർ തിന്നുന്ന കുയിൽ പെണ്ണിൻ കവിൾ തഴുകി,
കുഞ്ഞിളംകാറ്റൊന്ന് ചെറുകുശലം ചൊല്ലുന്പോഴും,
നാലുമണിയുടെ വരവറിയിക്കുവാൻ,
വെയിൽ സ്വർണ്ണത്തുകിൽ മെനയുന്പോഴുമെല്ലാം
ആലസ്യം മറന്നവൾ ചിരി തൂകി നിന്നു,,,
കുഞ്ഞു ലക്ഷ്മിയുടെ പുസ്തകക്കെട്ടുകൾ
കോലായിൽ വിശ്രമം തേടുമ്പോൾ,
തഴുകാനണയുന്ന സ്നേഹമഴയുടെ
കുളിരോർത്ത് മുഖം തുടുത്തും,
അവളുടെ നെഞ്ചിലെ മധുരമാം  പാട്ടിനു
ചെവിയോർത്തു മെല്ലവേ താളം പിടിച്ചും,
ഒരിക്കൽ വിഷം തീണ്ടിയൊരു കാക്കപ്പൂവായ്
കുഞ്ഞുലക്ഷ്മി വീഴുന്നതു വരെ
ആ നാലുമണിപ്പൂവ് ചിരിച്ചു കൊണ്ടേയിരുന്നൂ...
അതിൽ പിന്നെ എന്നുമേ ചിരി മറന്നും...

No comments: